
മിന്ന/നൈജീരിയ: ആകാംക്ഷയുടെ മുള്‍മുനയില്‍ കഴിഞ്ഞിരുന്ന നിരവധി നൈജീരിയന്‍ കുടുംബങ്ങള്‍ക്ക് ആശ്വാസം പകര്‍ന്ന് ഭീകരരുടെ പിടിയില്‍ അവശേഷിച്ചിരുന്ന 130 കുട്ടികള്‍ക്ക് മോചനം. ക്രിസ്മസിന് ദിവസങ്ങള്‍ക്ക് മുമ്പാണ് ക്രിസ്മസ് സമ്മാനം പോലെ മോചന വാര്‍ത്ത അധികൃതര്‍ സ്ഥിരീകരിച്ചത്.
നൈജര്‍ സംസ്ഥാനത്തെ പാപ്പിരിയിലുള്ള സെന്റ് മേരീസ് കാത്തലിക് സ്കൂളില്‍ നവംബര്‍ 21 -ന് മോട്ടോര്‍ സൈക്കിളുകളില്‍ എത്തിയ തോക്കുധാരികളാണ് സ്കൂള്‍ ഡോര്‍മിറ്ററികളില്‍ അതിക്രമിച്ചു കയറി നൂറുകണക്കിന് കുട്ടികളെ തട്ടിക്കൊണ്ടുപോയത്. തൊട്ടടുത്ത ദിവസം തന്നെ ഏകദേശം 50 വിദ്യാര്‍ത്ഥികള്‍ കുറ്റിക്കാട്ടിലേക്ക് രക്ഷപ്പെട്ട് അവരുടെ കുടുംബങ്ങളിലേക്ക് മടങ്ങി.
സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് 100 വിദ്യാര്‍ത്ഥികളുടെ രണ്ടാമത്തെ സംഘത്തെ ഡിസംബര്‍ 7-8 തിയതികളിലായി വിട്ടയച്ചു. ഇപ്പോഴിതാ അവസാനത്തെ 130 വിദ്യാര്‍ത്ഥികളെയും മോചിപ്പിച്ചതായി സര്‍ക്കാര്‍ സ്ഥിരീകരിച്ചിരിക്കുന്നു. സൈനിക ഇന്റലിജന്‍സ് നയിച്ച ഏകോപിത ഓപ്പറേഷന്റെ ഫലമായാണ് മോചനം നടന്നതെന്ന് പ്രസിഡന്റിന്റെ വക്താവ് ബയോ ഒനാനുഗ പറഞ്ഞു.
നൈജര്‍ സംസ്ഥാന ഗവര്‍ണര്‍ മുഹമ്മദ് ഉമാരു ബാഗോ സംസ്ഥാന തലസ്ഥാനമായ മിന്നയില്‍ മോചിതരായ വിദ്യാര്‍ത്ഥികളെ സ്വീകരിച്ചു. ആഴ്ചകളോളം കാട്ടില്‍ കഴിഞ്ഞതിന് ശേഷം പോഷകാഹാരക്കുറവും ട്രോമയും അനുഭവപ്പെട്ട കുട്ടികളെ വൈദ്യപരിശോധനയ്ക്ക് ശേഷമാണ് മാതാപിതാക്കളോടൊപ്പം വിട്ടത്. സ്കൂള്‍ നടത്തുന്ന കൊണ്ടഗോറ കത്തോലിക്കാ രൂപതയും മോചനത്തില്‍ അഗാധമായ ആശ്വാസം പ്രകടിപ്പിച്ചു. 2025 ലെ ക്രിസ്മസ് കാലത്തെ ‘സ്വര്‍ഗത്തിന്റെ ഏറ്റവും വലിയ സമ്മാനമാണ്’ കുട്ടികളുടെ സുരക്ഷിതമായ തിരിച്ചുവരവെന്ന് ബിഷപ് ബുലസ് ദൗവ യോഹന്ന പ്രതികരിച്ചു.