
മാഡ്രിഡ്/സ്‌പെയിന്‍: സ്‌പെയിനില്‍ 25 വയസുകാരിയായ നോയലിയ കാസ്റ്റിലോ റാമോസിന് ദയാവധം നല്‍കിയ സംഭവത്തില്‍ അഗാധ ദുഃഖം രേഖപ്പെടുത്തി സ്പാനിഷ് കത്തോലിക്കാ സഭ. ഇത് വ്യക്തിസ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമല്ല, മറിച്ച് നിരവധി വേദനകളുടെ പാരമ്യത്തിലൂടെ കടന്നുപോയ വ്യക്തിയെ ചേര്‍ത്തുപിടിക്കുന്നതില്‍ സാമൂഹത്തിന് സംഭവിച്ച പാളിച്ചയാണെന്ന് ജീവന്റെയും കുടുംബത്തിന്റെയും സംരക്ഷണത്തിന് വേണ്ടിയുള്ള ബിഷപ്‌സ് കോണ്‍ഫ്രന്‍സിന്റെ സബ്കമ്മിറ്റി പ്രസ്താവനയില്‍ വ്യക്തമാക്കി.
നോയലിയ നേരിട്ടത് മാരകമായ രോഗമല്ല, മറിച്ച് ആഴത്തിലുള്ള മനഃശാസ്ത്രപരമായ മുറിവുകളാണ്. ദയാവധം ചികിത്സയല്ല മറിച്ച് പരിപാലനയുടെ പവിത്രമായ ബന്ധം തകര്‍ക്കുന്ന ബോധപൂര്‍വമായ പ്രവൃത്തിയാണ്. മനുഷ്യന്റെ ക്ലേശങ്ങള്‍ക്ക് പരിഹാരമായി മരണത്തെ കാണുന്നത് സമൂഹത്തിന്റെ പരാജയമാണെന്ന് ബിഷപ്പുമാര്‍ പറഞ്ഞു. മനുഷ്യജീവന്റെ പരിപാവനത ആരോഗ്യാവസ്ഥയെയോ, ജീവിതത്തോടുള്ള കാഴ്ചപ്പാടിനെയോ അടിസ്ഥാനമാക്കി നിശ്ചയിക്കാവുന്ന ഒന്നല്ലെന്നും മറിച്ച് എല്ലാ സാഹചര്യത്തിലും പരിപാലിക്കപ്പെടേണ്ടതാണെന്നും പ്രസ്താവനയില്‍ പറയുന്നു.
ജീവിതത്തില്‍ മുറിവുകള്‍ ഉണ്ടാകുമ്പോള്‍ യാത്ര അവസാനിപ്പിക്കുക അല്ല, മറിച്ച് ഒരുമിച്ച് യാത്ര തുടരുക എന്നതാണ് പരിഹാരം. അങ്ങനെ മാത്രമെ നീതിപൂര്‍വമായ ഒരു സമൂഹം കെട്ടിപ്പടുക്കാനാവൂ എന്ന സന്ദേശത്തോടെയാണ് ബിഷപ്പുമാരുടെ സന്ദേശം അവസാനിക്കുന്നത്.
പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ദയാവധമാണെങ്കില്‍ പിന്നെ അനുവദനീയമല്ലാത്ത ഒരു കാര്യവുമില്ലെന്ന് സ്പാനിഷ് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് പ്രസിഡന്റ് ആര്‍ച്ചുബിഷപ് ലൂയിസ് അര്‍ഗുവല്ലോ പറഞ്ഞു. എങ്ങനെയൊക്കെ ന്യായീകരിച്ചാലും ഒരു ഡോക്ടര്‍ മരണവിധി നടപ്പാക്കുന്ന കരമായി ഒരിക്കലും മാറരുതെന്ന് എക്‌സില്‍ കുറിച്ച സന്ദേശത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

