
ക്വിറ്റൊ/ഇക്വഡോര്‍: സ്‌നേഹിതനുവേണ്ടി ജീവന്‍ നല്‍കുന്നതിനേക്കാള്‍ വലിയ സ്‌നേഹമില്ലെന്ന ബൈബിള്‍ വചനം അന്വര്‍ത്ഥമാക്കിരിക്കുകയാണ് വൈദികരായ ഫാ. അല്‍ഫോണ്‍സോ ആവിലസ് പെരസും (58), ഫാ. പെദ്രോ അന്‍സോട്ടെഗുയിയും (42). കടലില്‍ മുങ്ങിത്താഴ്ന്ന അള്‍ത്താരബാലന്‍മാരെ സ്വജീവന്‍ നല്‍കിയാണ്
അവര്‍ രക്ഷിച്ചത്.
ഇക്വഡോറിലെ പ്ലയാസ് എന്ന തീരദേശ നഗരത്തില്‍ അള്‍ത്താര ബാലന്മാര്‍ക്കായി നടത്തിയ ഒരു ധ്യാനത്തിനിടയിലാണ് രണ്ട് പുരോഹിതര്‍ സ്വജീവന്‍ നല്‍കി തങ്ങളുടെ പ്രിയശിഷ്യരെ രക്ഷിച്ചത്. ധ്യാനത്തിനെത്തിയ രണ്ട് കുട്ടികള്‍ കടലില്‍ മുങ്ങിത്താഴുന്നത് കണ്ട വൈദികര്‍ അവരെ രക്ഷിക്കാനായി കടലിലേക്ക് എടുത്തുചാടുകയായിരുന്നു. കുട്ടികളെ സുരക്ഷിതരായി കരയ്‌ക്കെത്തിക്കാന്‍ സാധിച്ചുവെങ്കിലും, വൈദികരുടെ ജീവന്‍ ആ ഉദ്യമത്തില്‍ പൊലിഞ്ഞു.
സ്‌പെയിന്‍ സ്വദേശിയായ ഫാ. അല്‍ഫോണ്‍സോ ആവിലസ് പെരസ് ഇക്വഡോറിലെ ദൗള്‍ രൂപതയിലെ സാന്‍ ആല്‍ബര്‍ട്ടോ മാഗ്നോ ഇടവകയില്‍ ശുശ്രൂഷ ചെയ്യുകകയായിരുന്നു. ‘സ്വര്‍ഗമാണ് നമ്മുടെ ലക്ഷ്യം, അതുകൊണ്ട ആക്രമോത്സകമായി കളിക്കുക’ എന്ന് അദ്ദേഹം കൂടെക്കൂടെ ആവര്‍ത്തിക്കുന്ന വാക്യമായിരുന്നു എന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറഞ്ഞു.
സാന്‍ ജസീന്തോ രൂപതയിലെ സേവനത്തിലൂടെ ഏവര്‍ക്കും പ്രിയങ്കരനായിരുന്ന ഫാ. പെദ്രോ അന്‍സോട്ടെഗുയിക്കും ഈ രക്ഷാദൗത്യത്തില്‍ ജീവന്‍ നഷ്ടമായി. ഇക്വഡോര്‍ പ്രഥമ വനിത ഉള്‍പ്പെടെയുള്ള പ്രമുഖര്‍ വൈദികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു