ഇന്ത്യന്‍ സ്‌പോര്‍ട്‌സിന്റെ ‘അമ്മ മനസ്’ മാഞ്ഞു; ടെന്നീസ് താരം ലിയാണ്ടര്‍ പെയ്‌സിന്റെ മാതാവ് ഒളിമ്പ്യന്‍ ജെന്നിഫര്‍ പെയ്‌സ് ഓര്‍മ്മയായി

Olympian Jennifer Paes passes away

കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ വനിതാ ബാസ്‌കറ്റ്ബോള്‍ ടീം ക്യാപ്റ്റനും ഒളിമ്പ്യനും, ടെന്നീസ് ഇതിഹാസം ലിയാണ്ടര്‍ പെയ്‌സിന്റെ മാതാവുമായ ജെന്നിഫര്‍ പെയ്‌സ് (72) അന്തരിച്ചു. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ കായിക കുടുംബത്തിന്റെ അവിസ്മരണീയമായ ഒരു അധ്യായത്തിനാണ് ജെന്നിഫറിന്റെ വിയോഗത്തോടെ അന്ത്യമാകുന്നത്.

കാന്‍സര്‍ രോഗബാധിതയായ ജെന്നിഫര്‍ ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. സംസ്‌കാരം കൊല്‍ക്കത്തയിലെ സെന്റ് തോമസ് ദേവാലയ സെമിത്തേരിയില്‍ നടന്നു.

ഭര്‍ത്താവ് ഡോ. വെസ് പെയ്‌സിന്റെ വേര്‍പാട് കഴിഞ്ഞ് ഒരു വര്‍ഷം തികയുന്നതിന് മുന്‍പാണ് ജെന്നിഫറിന്റെയും വിയോഗം. 1972-ലെ മ്യൂണിക്ക് ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമിലെ അംഗമായിരുന്ന ഡോ. വെസ് പെയ്‌സ് 2025 ഓഗസ്റ്റിലായിരുന്നു അന്തരിച്ചത്. മികച്ച കായികതാരമെന്ന നിലയിലും സ്‌പോര്‍ട്‌സ് മെഡി സിന്‍ രംഗത്തെ വിദഗ്ധനെന്ന നിലയിലും അദ്ദേഹം ഏറെ ആദരിക്കപ്പെട്ടിരുന്നു.

ലിയാണ്ടര്‍ പെയ്‌സിന്റെ അമ്മ എന്ന നിലയില്‍ അറിയപ്പെടുന്നതിനും എത്രയോ മുന്‍പ് തന്നെ ഇന്ത്യന്‍ കായികരംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കാന്‍ ജെന്നിഫറിന് കഴിഞ്ഞിരുന്നു. 1970-കളിലും 1980-കളുടെ തുടക്കത്തിലും ഇന്ത്യന്‍ വനിതാ ബാസ്്കറ്റ്‌ബോളിലെ മുന്‍നിര താരങ്ങളില്‍ ഒരാളായിരുന്നു അവര്‍. 1972-ലെ മ്യൂണിക്ക് ഒളിമ്പിക്‌സില്‍ ബാസ്‌കറ്റ്‌ബോളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ജെന്നിഫര്‍, പിന്നീട് ദേശീയ ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടു. 

ലിയാണ്ടര്‍ പെയ്‌സിലൂടെയാണ് ഈ കുടുംബ ത്തിന്റെ കായിക പാരമ്പര്യം ആഗോളതലത്തില്‍ പുതിയ ഉയരങ്ങള്‍ കീഴടക്കിയത്. പതിറ്റാണ്ടുകളോളം ഇന്ത്യയെ പ്രതിനിധീകരിച്ച ലിയാണ്ടര്‍, 1996-ലെ അറ്റ്‌ലാന്റ ഒളിമ്പിക്‌സില്‍ പുരുഷ സിംഗിള്‍സില്‍ വെങ്കല മെഡല്‍ നേടുകയും, ഡബിള്‍സിലും മിക്‌സഡ് ഡബിള്‍സിലുമായി 18 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്.

പോരാട്ടവീര്യത്തിനും അച്ചടക്കത്തിനും കായികരംഗ ത്തോടുള്ള അഭിനിവേശത്തിനും താന്‍ കടപ്പെട്ടിരുന്നത് മാതാപിതാക്കളോടാണെന്ന് ലിയാണ്ടര്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഒളിമ്പ്യന്മാരായ മാതാ പിതാക്കളുടെ ‘സ്‌പോര്‍ട്ടിംഗ് ഡിഎന്‍എ’ ആണ് തനിക്ക് ലഭിച്ചതെന്നും, അതാണ് ടെന്നീസ് കോര്‍ട്ടില്‍  തോറ്റുകൊടുക്കാത്ത മനോഭാവം തനിക്ക് നല്‍കിയതെന്നും അദ്ദേഹം അഭിമാനത്തോടെ പറഞ്ഞിട്ടുണ്ട്.

ആഗോളതലത്തില്‍ ഒന്നിലധികം തലമുറകള്‍  രാജ്യത്തെ പ്രതിനിധീകരിച്ച, ഇന്ത്യയിലെ അപൂര്‍വ്വം കായിക കുടുംബങ്ങളിലൊന്നാണ് പെയ്‌സ് കുടുംബം. ജെന്നിഫര്‍ പെയ്‌സിന്റെ ജീവിതം കേവലം മെഡലുകളിലോ കിരീടങ്ങളിലോ മാത്രം ഒതുങ്ങുന്നതായിരുന്നില്ല, മറിച്ച് അത് എണ്ണമറ്റ അത്‌ലറ്റുകള്‍ക്കും കായികപ്രേമികള്‍ക്കും നല്‍കിയ പ്രചോദനമായിരുന്നു.

ഇന്ത്യ ജെന്നിഫര്‍ പെയ്‌സിനെ ഓര്‍ക്കുന്നത്  ടെന്നീസ് ഇതിഹാസം ലിയാണ്ടര്‍ പെയ്‌സിന്റെ അമ്മയായി മാത്രമല്ല, വരുംതലമുറകള്‍ക്ക് എന്നും ആവേശം പകരുന്ന സ്വന്തം നിലയില്‍ തിളങ്ങിയ ഒരു ചാമ്പ്യനായിട്ടുകൂടിയാണ്.

Related Articles
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.