
മുംബൈ: ന്യൂനപക്ഷങ്ങളില്‍ ആശങ്ക സൃഷ്ടിക്കുന്ന മതപരിവര്‍ത്തന നിരോധന ബില്‍ മഹാരാഷ്ട്ര നിയമസഭ പാസാക്കി. ഛത്തീസ്ഗഡ്, യു.പി തുടങ്ങിയ സംസ്ഥാനങ്ങളിലെ മതപരിവര്‍ത്തന നിരോധന നിയമത്തിന് സമാനമായ കടുത്ത വ്യവസ്ഥകളാണ് ‘ഫ്രീഡം ഓഫ് റിലീജന്‍ ബില്‍ 2026’ എന്ന പേരിലുള്ള മഹാരാഷ്ട്രയിലെ നിയമത്തിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഫ്രീഡം എന്ന് ബില്ലിന് പേരു നല്‍കിയിട്ടുണ്ടെങ്കിലും ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്തിരിക്കുന്ന ഇഷ്ടമുള്ള മതം സ്വീകരിക്കാനും വിശ്വസിക്കാനുമുള്ള സ്വാതന്ത്ര്യം കവര്‍ന്നെടുക്കുന്ന നിയമമാണിതെന്ന ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു. പ്രതിപക്ഷ കക്ഷികളുടെ എതിര്‍പ്പ് മറികടന്നാണ് നിയമനിര്‍മ്മാണം നടത്തിയത്.
ബില്ലിനെതിരെ കത്തോലിക്ക സഭ നേരത്തെതന്നെ രംഗത്തുവന്നിരുന്നു. എന്നാല്‍, ബില്ലിനെതിരെ ഉണ്ടായ എതിര്‍പ്പുകളെ പരിഗണിക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. ബലപ്രയോഗം, വഞ്ചന, പ്രലോഭനം എന്നിവയിലൂടെ നടത്തുന്ന മതപരിവര്‍ത്തനങ്ങള്‍ തടയുകയാണ് ലക്ഷ്യമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അവകാശപ്പെടുമ്പോഴും അങ്ങനെ അല്ലെന്നതാണ് ഇതുവരെയുള്ള അനുഭവങ്ങള്‍. അതുതന്നെയാണ് ക്രൈസ്തവരില്‍ ആശങ്ക ജനിപ്പിക്കുന്നതും.
ക്രൈസ്തവര്‍ വീടുകളില്‍ നടത്തുന്ന പ്രാര്‍ത്ഥനാ സമ്മേളനങ്ങളിലും കണ്‍വന്‍ഷനുകളിലും പങ്കെടുക്കുന്നവരെ തീവ്രഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തില്‍ മര്‍ദ്ദിക്കുകയും മീറ്റിംഗുകള്‍ അലങ്കോലപ്പെടുത്തുകയും ചെയ്യുന്നത് വടക്കേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പതിവാണ്. അതിനുശേഷം നിര്‍ബന്ധിത മതപരിവര്‍ത്തനമാണെന്ന് ആരോപിച്ച് മര്‍ദ്ദനത്തിനിരകളായവരെ ജയിലില്‍ അടക്കുകയാണ് ചെയ്യുന്നത്.
ഇന്ത്യയിലെ നിലവിലുള്ള നിയമമനുസരിച്ച് ബലംപ്രയോഗിച്ചുള്ള മതപരിവര്‍ത്തനം കുറ്റകരമാണ്. അത്തരമൊരു നിയമം നിലനില്ക്കുമ്പോള്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കര്‍ശന വ്യവസ്ഥകളോടെ മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരുമ്പോള്‍ സ്വഭാവികമായും സംശയങ്ങള്‍ ഉയരും. ഈ നിയമം നടപ്പിലാക്കിയ സംസ്ഥാനങ്ങളില്‍ ക്രൈസതവര്‍ക്ക് അവരുടെ വിശ്വാസമനുസരിച്ച് ജീവിക്കാന്‍ കഴിയാത്ത സാഹചര്യം രൂപപ്പെട്ടുകഴിഞ്ഞു. എന്നുമാത്രമല്ല, ബലംപ്രയോഗിച്ച് ഹിന്ദുമതത്തിലേക്ക് മതപരിവര്‍ത്തനം നടത്തുന്ന ഘര്‍വാപസി ഈ നിയമത്തില്‍ കുറ്റകരമല്ല. മതപരിവര്‍ത്തന നിരോധന നിയമത്തിലെ വകുപ്പുകള്‍ ഏതു വിധത്തിലും വളച്ചൊടിക്കാന്‍ കഴിയുമെന്നതാണ് ന്യൂനപക്ഷങ്ങളെ ആശങ്കപ്പെടുത്തുന്നത്.

