ദൈവരാജ്യശുശ്രൂഷയ്ക്കിടയില്‍ അഞ്ചു ജീസസ് യൂത്ത് അംഗങ്ങള്‍ സ്വന്തം ജീവന് ദഹനബലിയായി നല്‍കിയിട്ട് 25 വര്‍ഷം പൂര്‍ത്തിയായി.
കോഴിക്കോട് ജില്ലയിലെ കോട്ടയ്ക്കലിനടുത്ത് പൂക്കിപറമ്പില്‍ (തൃശൂര്‍-കോഴിക്കോട് ഹൈവേ) 2001 മാര്‍ച്ച് 11-ന് നടന്ന നാടിനെ നടുക്കിയ ബസ് അപകടത്തിലായിരുന്നു അഞ്ച് ജീസസ് യൂത്ത് അംഗങ്ങള്‍ മരിച്ചത്. ജീസസ് യൂത്തിന്റെ ഔട്ട്റീച്ച് ഫുള്‍ടൈമേഴ്സ് ആയിരുന്നു അഞ്ചുപേരും. ഇടുക്കി ജില്ലയിലെ രാജപുരത്ത് 10 ദിവസത്തെ ഔട്ട്റീച്ച് ശുശ്രൂഷകള്‍ കഴിഞ്ഞ് രാത്രിയില്‍ മടങ്ങുമ്പോഴാണ് അവര്‍ സഞ്ചരിച്ചിരുന്ന ബസ് അപകടത്തില്‍പ്പെട്ട് തീപിടിച്ചത്.
കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട് ഇടവകാംഗമായ റോയി ചുവപ്പുങ്കല്‍, സമീപ ഇടവകയായ ചെമ്പനോടയിലെ രജനി മാത്യു കാവില്‍പുരയിടത്തില്‍, റീന സെബാസ്റ്റ്യന്‍ പാലറ, ഷിജി തോമസ് കറുത്തപാറക്കല്‍, ബിന്ദു ദേവസ്യ വാഴേക്കടവത്ത് എന്നിവരായിരുന്നു ആ അഞ്ചുപേര്‍.
മരണത്തിലും ഒരുമിച്ച്
ബസില്‍നിന്നും റോയിക്ക് സുരക്ഷിതനായി പുറത്തുവരാന്‍ കഴിഞ്ഞു. എന്നാല്‍ മറ്റുള്ളവരെ രക്ഷിക്കാന്‍ റോയി ബസിനകത്തേക്ക് വീണ്ടും കയറുകയായിരുന്നു. ബസില്‍ കുടുങ്ങിക്കിടന്ന ബിന്ദുവിനെ റോയി വലിച്ചു പുറത്തിറക്കി. വീണ്ടും ബസിലേക്ക് കയറിയ റോയിയെ അഗ്നി വിഴുങ്ങി. റോയിയും മറ്റ് മൂന്നുപേരും അപകടസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഗുരുതരമായ പൊള്ളലേറ്റ ബിന്ദു അഞ്ചാം ദിവസമാണ് മരിച്ചത്. ബിന്ദുവിലൂടെയാണ് അപകട വിവരങ്ങള്‍ ബന്ധുക്കളും സുഹൃത്തുക്കളും അറിഞ്ഞത്. 44 പേരായിരുന്നു ആ ബസ് അപകടത്തില്‍ മരണമടഞ്ഞത്.
രജനി മാത്യു, റീന സെബാസ്റ്റ്യന്‍, ഷിജി തോമസ് എന്നിവരെ ചെമ്പനോടയില്‍ ഒരു കല്ലറയിലാണ് സംസ്കരിച്ചിരിക്കുന്നത്. ബിന്ദുവിനെ തൊട്ടടുത്തായും സംസ്കരിച്ചിരിക്കുന്നു (ബിന്ദുവിന്റെ മരണം അഞ്ച് ദിവസങ്ങള്‍ക്കു ശേഷമായിരുന്നു). റോയിയെ സംസ്കരിച്ചിരിക്കുന്നത് കൂരാച്ചുണ്ട് ദൈവാലയ സെമിത്തേരിയിലാണ്.
ദശാംശം വീടുകളായി മാറിയപ്പോള്‍
സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായിരുന്ന ജീസസ് യൂത്ത് അംഗങ്ങള്‍ ചേര്‍ന്ന് അവരുടെ സ്മരണക്കായി ഒമ്പതു വീടുകള്‍ നിര്‍മ്മിച്ചു നല്കി. അഞ്ച് വീടുകള്‍ പൂര്‍ണമായും നാല് വീടുകള്‍ ഭാഗികമായുമാണ് നിര്‍മ്മിച്ചിരിക്കുന്നത്. ജീസസ് യൂത്തിന്റെ ‘നല്ല അയല്ക്കാരന്’ പ്രൊജക്ടിന്റെ നേതൃത്വത്തിലായി രുന്നു ഭവനനിര്‍മാണ പദ്ധതി. അംഗങ്ങളുടെ ദശാംശത്തില്‍നിന്നാണ് അതിനാവശ്യമായ സമാഹരിച്ചത്. സ്ഥലം വാങ്ങിയാണ് അഞ്ചു വീടുകള്‍ നിര്‍മ്മിച്ചിരിക്കുന്നതും.
വിലങ്ങാട് ഉരുള്‍പൊട്ടലില്‍ ഭവനങ്ങള്‍ നഷ്ടപ്പെട്ട അഞ്ച് കുടുംബങ്ങളും അതില്‍ ഉള്‍പ്പെടുന്നു. വീടിന്റെ രണ്ടുഭാഗത്തുകൂടി ഉരുള്‍വന്ന് അപകടാവസ്ഥയില്‍ ആയെങ്കിലും ഗവണ്മെന്റിന്റെ കണക്കില്‍ വീട് കിട്ടാ ന് സാധ്യത ഇല്ലാത്ത കുടുംബങ്ങള്‍ക്കാണ് വീട് നല്‍കിയത്.
യേശുവിനായി ജ്വലിച്ച ഹൃദയങ്ങള്‍
2024 ഒക്ടോബറില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമ്പോള്‍ 23,000 രൂപ മാത്രമായിരുന്നു കൈയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ 1 കോടി 22 ലക്ഷം രൂപ വീടു നിര്‍മ്മാണത്തിന് ചെലവായി. പണം ഒന്നിനും ഒരു തടസമായില്ല. വിദേശത്തും സ്വദേശത്തുമുള്ള ജീസസ് യൂത്ത് അംഗങ്ങളോടുമാത്രമായിരുന്നു സാമ്പത്തിക സഹായം തേടിയത്.
അപകടംത്തിനുശേഷം എല്ലാ വര്‍ഷവും മാര്‍ച്ച് 11-ന് മുമ്പുവരുന്ന ഞായറാഴ്ച ജീസസ് യൂത്ത് അംഗങ്ങള്‍ അഞ്ച് പേരുടെ ഭവനങ്ങളും സന്ദര്‍ശിക്കും. ”അവസാന ശ്വാസംവരെയും യേശുവിനെപ്രതി ജ്വലിച്ച ഹൃദയങ്ങളാണ് ഈ അഞ്ചുപേരുടെയും. ഇവര്‍ സഭയുടെ ധീരരക്തസാക്ഷികളാണ്.” എന്നായിരുന്നു അന്നത്തെ താമരശേരി രൂപതാധ്യക്ഷനായിരുന്ന ഭാഗ്യസ്മരണാര്‍ഹനായ മാര്‍ പോള്‍ ചിറ്റിലപ്പിള്ളി പിതാവ് ശവസംസ്കാര ചടങ്ങില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞത്.
ആ വാക്കുകള്‍ യാഥാര്‍ത്ഥ്യമാകുന്നതിന്റെ തെളിവുകൂടിയായി മാറുകയാണ് ഒരു തടസവുമില്ലാതെ പൂര്‍ത്തിയായ വീടുകള്‍.
