
കൊച്ചി: ജീവിതംകൊണ്ട് സ്നേഹത്തിന്റെയും കാരുണ്യത്തിന്റെ പുതിയ അധ്യായങ്ങള്‍ രചിച്ച ഫാ. ചെറിയാന്‍ നേരെവീട്ടില്‍ ഓര്‍മ്മയായിട്ട് ഇന്ന് 5 വര്‍ഷം തികയുന്നു. അദ്ദേഹം ഈ ഭൂമിയില്‍ ജീവിച്ചത് കേവലം 49 വര്‍ഷം മാത്രമായിരുന്നു. ഈ വൈദികന്‍ സുവിശേഷം പ്രഘോഷിച്ചത് വാക്കുകള്‍ക്കപ്പുറം ജീവിതംകൊണ്ടായിരുന്നു.
പ്രശസ്തിയില്‍നിന്ന് അകലംപാലിച്ച്
‘വലതുകൈ ചെയ്യുന്നത് ഇടതുകൈ അറിയരുത്’ എന്ന വചനം അക്ഷരാര്‍ത്ഥത്തില്‍ ജീവിതത്തില്‍ പകര്‍ത്തിയ വൈദികനായിരുന്നു ഫാ ചെറിയാന്‍. താന്‍ വികാരിയായിരുന്ന ഇടവകയിലെ ഒരു പാവപ്പെട്ട കുടുംബത്തിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ രണ്ട് കിഡ്‌നികളും തകരാറിലായപ്പോള്‍ സ്വന്തം കിഡ്‌നി നല്‍കുകയായിരുന്നു മനുഷ്യസ്‌നേഹിയായ ആ പുരോഹിതന്‍. അതും രഹസ്യമായി. അദ്ദേഹത്തിന്റെ മരണശേഷമാണ് ഈ വലിയ ജീവകാരുണ്യത്തിന്റെ കഥ ലോകം പൂര്‍ണ്ണമായി അറിഞ്ഞതുപോലും. പ്രശസ്തിയില്‍നിന്ന് അകലംപാലിക്കുന്നതായിരുന്നു എക്കാലത്തെയും അദ്ദേഹത്തിന്റെ ശൈലി.
സത്യദീപത്തിന്റെ എഡിറ്റര്‍ എന്ന നിലയില്‍ മാധ്യമപ്രവര്‍ത്തകന്റെ റോള്‍ ഭംഗിയായി കൈകാര്യം ചെയ്തു. തൂലികയെ സാമൂഹ്യ മാറ്റത്തിന്റെയും ആയുധമാക്കാനാണ് അദ്ദേഹം എഴുത്തിലൂടെ നിരന്തരം ശ്രമിച്ചത്. ദൈവസ്‌നേഹത്തിന്റെ ആഴങ്ങളിലേക്ക് വിശ്വാസികളെ കൈപിടിച്ചുനടത്തിയ നിരവധി ഭക്തിഗാനങ്ങള്‍ സമ്മാനിച്ച പ്രതിഭകൂടിയായിരുന്നു ഫാ. ചെറിയാന്‍ നേരെവീട്ടില്‍. മനുഷ്യനെ ദൈവവഴികളിലേക്ക് എത്തിക്കാനുള്ള ഉപകരണമായിരുന്നു അദ്ദേഹത്തിന് സംഗീതം.
ജീസസ് യൂത്ത് ചാപ്ലിന്‍
ജീസസ് യൂത്ത് ദേശീയ ആനിമേറ്റര്‍, അന്തര്‍ദ്ദേശീയ ചാപ്ലിന്‍, ദേശീയ ചാപ്ലിന്‍ എന്നിങ്ങനെ വിവിധ പദവികളില്‍ പത്തു വര്‍ഷത്തിനടുത്ത് പ്രവര്‍ത്തിച്ചപ്പോള്‍ അനേകം യുവജനങ്ങളെ ക്രിസ്തുവിലേക്ക് അടുപ്പിക്കാനും അനേകരെ നന്മയുടെ പാതകളിലേക്ക് ആനയിക്കാനും ഈ വൈദികന് കഴിഞ്ഞു. ക്യാമ്പുകളിലും പ്രാര്‍ത്ഥനാ കൂട്ടായ്മകളിലും അദ്ദേഹം നയിച്ചിരുന്ന സംഗീതാര്‍ച്ചനകള്‍ അനേകം യുവമനസുകളെ സ്പര്‍ശിച്ചു. അതിനായി ഒരു സംഗീത ബാന്റും ഉണ്ടായിരുന്നു.

എറണാകുളം അങ്കമാലി അതിരൂപതയിലെ ഇടപ്പള്ളി, തോപ്പില്‍ ഇടവകയിലെ നേരെവീട്ടില്‍ ജോസഫ്-മേരി ദമ്പതികളുടെ മൂന്നു മക്കളില്‍ മൂത്തമകനായി 1971 ജൂണ്‍ എട്ടിന് ജനിച്ച അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചത് 1997 ജനുവരി ഒന്നിനായിരുന്നു.
നന്മയുടെ സുഗന്ധം
എറണാകുളം-അങ്കമാലി അതിരൂപതയിലെ മരട് സെന്റ് ജാന്നാ പള്ളി വികാരിയായിരുന്നപ്പോഴാണ് ഫാ. ചെറിയാന്‍ നേരേവീട്ടില്‍ (Fr Cherian Nereveettil ) ഈ ലോകത്തില്‍നിന്നും കടന്നുപോയത്. ഒരു വൈകുന്നേരത്തെ ശാന്തമായ നടത്തത്തിനിടയില്‍ അപ്രതീക്ഷിതമായി ബൈക്ക് ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഉണ്ടായ ഹൃദയാഘാതമായിരുന്നു മരണ കാരണം. അങ്ങനെ 2021 മെയ് 27-ന് അദ്ദേഹം നിത്യസമ്മാനത്തിനായി യാത്രയായി. പുണ്യപ്പെട്ട ഒരു വൈദികനെ സ്വര്‍ഗത്തിന് അപ്പോള്‍ ആവശ്യം ഉണ്ടായിരുന്നിരിക്കാം.
പാടിയ പാട്ടുകളുടെ വരികളെക്കാള്‍ ജീവിതത്തെ മനോഹരമായ സംഗീതമാക്കി മാറ്റാന്‍ ഫാ. ചെറിയാന്‍ നേരെവീട്ടിലിന് സാധിച്ചു. അതുകൊണ്ടാണ് ആ വൈദികന്‍ അവശേഷിപ്പിച്ചുപോയ നന്മയുടെ സുഗന്ധത്തിന് ദിവസംചെല്ലുംതോറും സൗരഭ്യം ഏറുന്നതും.

