ഇന്ത്യയില്‍ ജയിലില്‍ അടക്കയ്ക്കപ്പെട്ട കാസി വംശജരുടെ ‘അപ്പസ്‌തോലന്‍’ ഇനി ധന്യന്‍

Apostle of Kasi people declared venerable

ഷില്ലോംഗ്(മേഘാലയ): ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ മിഷന്‍ വയലുകളില്‍ മൂന്ന് പതിറ്റാണ്ടുകാലം സുവിശേഷ വെളിച്ചം പകര്‍ന്ന ഇറ്റാലിയന്‍ സലേഷ്യന്‍ മിഷണറി ഫാ. കോ ണ്‍സ്റ്റന്റീനോ വെന്‍ഡ്രാമെ ഇനി ‘ധന്യന്‍.’ ഇതു സം ബന്ധിച്ച വത്തിക്കാന്‍ തിരുസംഘത്തിന്റെ ഡിക്രിക്ക് മെയ് 22-ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ അം ഗീകാരം നല്‍കി. മേഘാലയയിലെ കാസി വംശരുടെ ഇടയില്‍ ദീര്‍ഘകാലം സേവനം ചെയ്ത അദ്ദേഹം കാസി വംശജരുടെ ‘അപ്പസ്‌തോലന്‍’ എന്നാണ് അറിയപ്പെട്ടിരുന്നത്.

മേഘാലയയിലെയും അസമിലെയും ദുര്‍ഘടമായ ഉള്‍ഗ്രാമങ്ങളിലേക്ക് കാല്‍നടയായി യാത്ര ചെയ്തായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍. തമിഴ്‌നാട്ടിലും അദ്ദേഹം കുറച്ചു കാലം മിഷനറി പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. 1893-ല്‍ ഇറ്റലിയിലെ ട്രെവിസോ പ്രവിശ്യയില്‍ ജനിച്ച ഫാ. വെന്‍ഡ്രാമെ, ആദ്യം ചെനേഡ രൂപതാ സെമിനാരിയില്‍ ചേരുകയും നാല് വര്‍ഷത്തിന് ശേഷം മിഷനറിയാകണമെന്ന തീവ്രമായ ആഗ്രഹത്തോടെ സലേഷ്യന്‍ സഭയില്‍ ചേരുകയുമായിരുന്നു.

ഒന്നാം ലോക മഹായുദ്ധത്തില്‍ സൈനികനായി സേവനമനുഷ്ഠിച്ച അദ്ദേഹം 1924 മാര്‍ച്ച് 15-ന് ഇറ്റലിയിലെ മിലാനില്‍ വെച്ച് പൗരോഹിത്യം സ്വീകരിച്ചു. അതേ വര്‍ഷം ഡിസംബര്‍ 24-ന് മേഘാലയയിലെ ഷില്ലോങ്ങില്‍ മിഷനറിയായി എത്തിച്ചേര്‍ന്നു. പിന്നീട് അദ്ദേഹത്തിന്റെ പ്രവര്‍ത്തന മേഖല ഇന്ത്യയായിരുന്നു.

ഇറ്റാലിയന്‍ പൗരനായിരുന്നതിനാല്‍ രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് ഭരണാധി കാരികള്‍ അദ്ദേഹത്തെ തടവിലാക്കി. രാജസ്ഥാനിലെ ദിയോലി, ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ എന്നിവിടങ്ങളിലെ തടങ്കല്‍പ്പാളയങ്ങളില്‍ അദ്ദേഹത്തിന് പീഡനങ്ങള്‍ അനുഭവിക്കേണ്ടിവന്നു.

കഠിനമായ ആര്‍ത്രൈറ്റിസ് അദ്ദേഹത്തെ ഏറെ കഷ്ടപ്പെടുത്തിയിരുന്നു. സലേഷ്യന്‍ സഭയുടെ സ്ഥാപകനായ വിശുദ്ധ ഡോണ്‍ ബോസ്‌കോയുടെ തിരുനാളിന്റെ തലേന്ന്, 1957 ജനുവരി 30-ന് അസമിലെ ദിബ്രുഗഢില്‍ വെച്ച് 63-ാം വയസില്‍ നിത്യസമ്മാനത്തിനായി യാത്രയായി.

ക്രിസ്ത്യാനികള്‍ മാത്രമല്ല, ഇതര മതസ്ഥരും ജീവിതകാലത്ത് അദ്ദേഹത്തെ ‘ദൈവപുരുഷ’നായിട്ടായിരുന്നു കണ്ടിരുന്നത്. സലേഷ്യന്‍ സഭയുടെ കീഴിലുള്ള ഷില്ലോംഗിലെ തിയോളജിക്കല്‍ കോളജിലാണ് ഫാ. കോണ്‍സ്റ്റന്റീനോ വെന്‍ഡ്രാമെയുടെ കബറിടം സ്ഥിതിചെയ്യുന്നത്.

Related Articles
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.