
കുഞ്ഞുങ്ങള്‍ ബാധ്യതയല്ല ആസ്തിയാണെന്ന് ഏറ്റുപറയാന്‍ ധൈര്യം കാണിച്ചിരിക്കുകയാണ് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍. യഥാര്‍ത്ഥത്തില്‍ ഇതൊരു പ്രായശ്ചിത്തമാണ്. എന്നുമാത്രമല്ല, 30 വര്‍ഷങ്ങള്‍ക്കു മുമ്പ് എടുത്തൊരു തീരുമാനം തെറ്റായിരുന്നു എന്നുള്ള ഏറ്റുപറച്ചില്‍കൂടിയുണ്ട്. കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കുന്ന ദമ്പതിമാര്‍ക്ക് പ്രോത്സാഹനമായി ചില ആനുകൂല്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നാമത്തെ കുഞ്ഞിന് 30,000 രൂപയും നാലാമത് ജനിക്കുന്ന കുട്ടിക്ക് 40,000 രൂപയും രൂപ ഉടന്‍ സാമ്പത്തിക സഹായമായി നല്‍കും. പോഷകാഹാരത്തിനായി മൂന്നാമത്തെ കുട്ടിക്ക് മുതല്‍ 5 വര്‍ഷത്തേക്ക് മാസംതോറും 1,000 നല്‍കും. പ്ലസ് ടു വരെ വിദ്യാഭ്യാസവും സൗജന്യമാണ്.
പ്രസവാവധി 12 മാസം
മൂന്നാമത്തെ കുട്ടിയുടെ ജനനത്തോടെ സര്‍ക്കാര്‍ ജീവനക്കാരായ മാതാപിതാക്കള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. അമ്മമാര്‍ക്ക് 12 മാസത്തെ പ്രസവാവധിയും പിതാക്കന്മാര്ക്ക് 2 മാസത്തെ പിതൃത്വ അവധിയും നല്കാന് നിയമത്തില്‍ ശുപാര് ശയുണ്ട്. രണ്ടാമത്തെ കുട്ടിക്ക് 25,000 രൂപനല്കു ന്നതിനെകുറിച്ചുള്ള ആലോചനയിലാണ് സര്‍ക്കാര്‍. ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങളിലെ സ്കൂളില്പോകുന്ന കുട്ടികളുടെ അമ്മമാര്‍ക്ക് നിലവില്‍ പ്രതിവര്‍ഷം 15,000 രൂപ നല്കി വന്നിരുന്നു. സ്കൂളില്‍ പോകുന്ന എത്ര മക്കള്‍ ഉണ്ടെങ്കിലും ആ തുകയില്‍ മാറ്റം ഇല്ലായിരുന്നു. എന്നാല്‍, ഒരു കുട്ടിക്ക് 15,000 ആയി അതു ഉയര്‍ത്തിയിരിക്കുകയാണ്. മൂന്നു മക്കള്‍ സ്കൂളില്‍ പോകുന്നുണ്ടെങ്കില്‍ പ്രതിവര്‍ഷം 45,000 കിട്ടുമെന്നു ചുരുക്കം.
കൂടുതല്‍ മക്കള്‍ ഉള്ളവര്‍ക്കും ഇനി മത്സരിക്കാം
രണ്ട് മക്കളില്‍ കൂടുതല്‍ ഉള്ളവര്‍ക്ക് ആന്ധ്രാ പ്രദേശിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കാന്‍ നേരത്തെ നിയമതടസം ഉണ്ടായിരുന്നു. 1994-ലായിരുന്നു ആ നിയമം കൊണ്ടുന്നത്. എന്നാല്‍ ഒരു വര്‍ഷം മുമ്പ് ആന്ധ്രാ സര്‍ക്കാര്‍ ആ നിയമം റദ്ദാക്കി. ആന്ധ്രാപ്രദേശിലെ ജനനനിരക്ക് 1.5 ആയി കുറഞ്ഞിരിക്കുകയാണ്. നേരത്തെ അതു 3 ആയി രുന്നു. ഒരു രാജ്യത്തെ ജനസംഖ്യ നിലനിര്‍ത്താന്‍ ജനനനിരക്ക് 2.1 ആയിരിക്കണം. അതായത് മാതാ വിനും പിതാവിനും പകരമായി രണ്ട് കുട്ടികള്‍ എന്ന കണക്ക്.

സംസ്ഥാനത്ത് ജനനനിരക്ക് ഗണ്യമായി കുറയുന്ന തും പ്രായമായവരുടെ എണ്ണം കൂടുന്നതും ഭാവിയില്‍ കടുത്ത സാമ്പത്തിക-തൊഴില്‍ പ്രതിസന്ധികള്‍ക്ക് കാരണമാകുമെന്ന വിലയിരുത്തലിലാണ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ‘ജനസംഖ്യാ സംരക്ഷണ’പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലെ ജനനനിരക്ക് തുടര്‍ന്നാല്‍ 2047 ഓടെ ജനസംഖ്യയുടെ 23 ശതമാനത്തിലധികം പ്രായമായവരായി മാറും.
പറ്റിയ അബദ്ധം ഏറ്റുപറയുമ്പോള്‍
ആന്ധ്രാപ്രദേശില്‍ നേരത്തെ നടപ്പിലാക്കിയ ജനസംഖ്യാ നിയന്ത്രണങ്ങള്‍ തെറ്റായിരുന്നു എന്ന് തുറന്നു സമ്മതിക്കുകയാണവര്‍. അതുകൊണ്ടുമാത്രം പ്രശ്നം തീരുന്നില്ലെന്ന് ഭരണനേതൃത്വത്തിന് തികഞ്ഞ ബോധ്യം ഉള്ളതിനാലാണ് ഇത്തരമൊരു നയം സ്വീകരിക്കുന്നത്. നിലവില്‍ ജനസംഖ്യയുടെ കാര്യത്തില്‍ രാജ്യത്ത് 10-ാം സ്ഥാനമുള്ള സംസ്ഥാ നമാണ് ഭാവി മുന്നില്‍ കണ്ട് ജനസംഖ്യ വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നത്. ഇവിടെ ഒരു അപകടമുണ്ട്. ജനസംഖ്യ നിയന്ത്രണം ജനങ്ങളെ ഏറെ സ്വാധീനിച്ചു കഴിഞ്ഞിരിക്കുന്നു. കുട്ടികളുടെ എണ്ണം കുറയുകയാണെങ്കില്‍ കുടുംബം സാമ്പത്തിക പുരോഗതി കൈവരിക്കുമെന്നുള്ള തെറ്റായ ബോധ്യങ്ങള്‍ ജനഹൃദയങ്ങളില്‍ പതിഞ്ഞത് മാറിവരണമെങ്കില്‍ കുറച്ചു സമയമെടുക്കും.

ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ കണ്ട് കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കുമെന്നല്ല. മറിച്ച്, സമീപനത്തിലെ മാറ്റം മക്കള്‍ സമ്പത്തും അനുഗ്രഹങ്ങളുമാണെന്ന സന്ദേശമാണ് നല്‍കുന്നത്. അനേകരുടെ തെറ്റിദ്ധാരണ നീങ്ങാനും പുതിയ തീരുമാനങ്ങള്‍ എടുക്കാനും അതു സഹായിക്കും.
മുന്നറിയിപ്പ് കേരളത്തിനും
കേരളത്തിലെ ജനനനിരക്ക് 1.5 മുതല്‍ 1.8 വരെയാണ്. ഇന്ത്യയിലാദ്യം ജനനനിരക്ക് 2.1ന് താഴേക്കുപോയ സംസ്ഥാനവും കേരളമാണ്. ജനസംഖ്യാ അടിസ്ഥാ നത്തില്‍ പാര്‍ലമെന്റ് മണ്ഡലങ്ങള്‍ പുനര്‍നിര്‍ണ്ണ യിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സമീപകാലത്ത് ഇന്ത്യയില്‍ രാഷ്ട്രീയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ജനസംഖ്യാ വര്‍ധനവ് പുരോഗതിയെ തടസപ്പെടു ത്തുമെന്ന് വാദിച്ച് ജനസംഖ്യാ നിയന്ത്രണം നടപ്പിലാക്കിയ കേരളംപോലുള്ള സംസ്ഥാനങ്ങള്‍ ആ നിയമം വന്നാല്‍ രാഷ്ട്രീയ ഭൂപടത്തില്‍ നിന്നുതന്നെ പുറത്താകും.
മനുഷ്യവിഭവശേഷിയാണ് രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്തെന്ന് നിരന്തരം പറയുന്ന ഭരണ കര്‍ത്താക്കള്‍ മറ്റൊരു ഭാഗത്ത് ജനസംഖ്യ കുറയ്ക്കു ന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു എന്നത് വിരോധാഭാസമാണ്. ജനസംഖ്യാ നിയന്ത്ര ണത്തിന് ഏറെ പ്രചാരണം നല്കിയ കേരളത്തില്‍ ജനസംഖ്യാ വര്‍ധനവിനും സര്‍ക്കാര്‍ തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയില്ലെങ്കില്‍ കുറച്ചുകഴിയുമ്പോള്‍ കേരളം വൃദ്ധന്മാരുടെ നാടായി മാറും.
ജോസഫ് മൈക്കിള്‍