
അഹമ്മദാബാദ് (ഗുജറാത്ത്): ഏറ്റെടുത്ത ന്യൂനപക്ഷ സ്കൂള്‍ ഒടുവില്‍ തിരികെ നല്കി ഗുജറാത്ത് സര്‍ക്കാര്‍. ഗവണ്മെന്റിന്റെ നടപടികള്‍ നിയമവിരുദ്ധമാണെന്ന് കേസ് പരിഗണിച്ച ഗുജറാത്ത് ഹൈക്കോടതി ആദ്യംതന്നെ നിരീക്ഷണം നടത്തിയിരുന്നു.
കഴിഞ്ഞ ഓഗസ്റ്റില്‍ സ്കൂളിന് പുറത്തുവച്ച് വിദ്യാ ര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു വിദ്യാ ര്‍ത്ഥി മരിച്ചതിനെ തുടര്‍ന്ന് അഹമ്മദാബാദിലെ സെവന്ത് ഡേ അഡ്വെന്റിസ്റ്റ് ഹയര്‍ സെക്കന്ററി സ്കൂളിനെതിരെ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. പുസ്തക വില്പനയില് സ്കൂള്‍ ലാഭം എടുക്കുന്നു, അനുവാദമില്ലാതെയാണ് സ്കൂളിലെ സമയക്രമം തീരുമാനിച്ചത്, തെറ്റായ സത്യവാങ്മൂലങ്ങള്‍ നല്കി എന്നിങ്ങനെയുള്ള കുറ്റങ്ങള്‍ ചുമത്തി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ റിപ്പോര്‍ട്ടു നല്‍കുകയും ചെയ്തു.
സ്കൂളിന് വിശദീകരണം നല്കാന് അവസരം നല്‍കാതെ റിപ്പോര്‍ട്ട് മറയാക്കി സ്വകാര്യ സ്കൂളിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഗവണ്മെന്റ് വളരെ വേഗത്തില്‍ അഡ്മിനിസ്ട്രേറ്ററെ നിയമിച്ചു. ഗവണ്മെന്റിന്റെ നടപടിക്കെതിരെ സ്കൂള്‍ മാനേജ്മെന്റ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
സംസ്ഥാന സര്‍ക്കാര്‍ ഏകപക്ഷീയമായ രീതിയില്‍ പ്രവര്‍ത്തിച്ചുവെന്നും ആരോപണങ്ങള്‍ക്ക് മറുപടി നല്കാന് സ്കൂള്‍ മാനേജ്മെന്റിന് അവസരം നല്‍കിയില്ലെന്നും കോടതി നിരീക്ഷിച്ചു. ഭരണഘടന പ്രകാരം സംരക്ഷിക്കപ്പെടേണ്ട ന്യൂനപക്ഷ സ്ഥാപനമായ സ്കൂളിനെതിരെ നടപടികള്‍ സ്വീകരിച്ച രീതിയില്‍ കോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു.
ഗവണ്മെന്റിന്റെ നടപടികള്‍ നിയമപരമായി നിലനില്‍ക്കില്ലെന്ന് ബോധ്യപ്പെട്ടതിനെതുടര്‍ന്ന് സ്കൂള്‍ ഭരണം മൂന്ന് ദിവസത്തിനുള്ളില്‍ മാനേജ്മെന്റിന് തിരികെ നല്കാന് സര്‍ക്കാര്‍ തയ്യാറാണെന്ന് സംസ്ഥാന ഗവണ്മെന്റിനുവേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ ഉറപ്പുനല്‍കി. അതു പരിഗണിച്ച് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷന് ബെഞ്ച് ഹര്‍ജി തീര്‍പ്പാക്കുകയായിരുന്നു. നിയമവിരുദ്ധ പ്രവൃത്തികള്‍ ഇനിയും ഉണ്ടായാല്‍ സ്കൂള്‍ മാനേജ്മെന്റിന് കോടതിയെ സമീപിക്കാനുള്ള അവകാശം ഉണ്ടായിരിക്കുമെന്നും വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ക്രിസ്ത്യന്‍ സ്ഥാപനങ്ങളെ ഗവണ്മെന്റ് ലക്ഷ്യമിടുന്നുതായുള്ള ആരോപണങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് നിയമവിരുദ്ധമായ ഏറ്റെടുക്കല്‍ ഉണ്ടായത്