
കാഞ്ഞിരപ്പള്ളി: പാര്‍വതിയുടെയും അനന്തുവിന്റെയും വിവാഹം നടന്നത് ഹൈന്ദവാചാരപ്രകാരമായിരുന്നു. വധുവിന്റെ പിതാവിന്റെ സ്ഥാനത്തുനിന്ന് കൈപിടിച്ചു കൊടുത്തത് കത്തോലിക്ക വൈദികനായ ഫാ. റോയി മാത്യു വടക്കേലായിരുന്നു. ഒരു നാടിന്റെ മുഴുവന്‍ പ്രാര്‍ത്ഥനകളും അനുഗ്രഹങ്ങളും ഏറ്റുവാങ്ങി ലോകത്തിനാകെ വിസ്മയമായ ഈ വിവാഹ ചടങ്ങുകള്‍ നടന്നത് മുണ്ടക്കയം, വണ്ടന്‍പതാല്‍ സെന്റ് പോള്‍സ് പാരിഷ് ഹാളിലാണ്.
കാഞ്ഞിരപ്പള്ളി രൂപതയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന വണ്ടന്‍പതാല്‍ ബെത്ലഹേം ആശ്രമത്തില്‍ ഒരു വയസുള്ളപ്പോഴാണ് പാര്‍വതി എത്തുന്നത്. അന്ന് മുതല്‍ അവള്‍ക്ക് പിതാവിന്റെ സ്ഥാനത്ത് തണലായി നിന്നത് ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് അംഗം കൂടിയായ ഫാ. റോയി മാത്യുവാണ്. സ്‌നേഹത്തോടെ ‘ശ്രീക്കുട്ടി’ എന്ന് അച്ചന്‍ വിളിച്ചിരുന്ന ആ പെണ്‍കുട്ടി വളര്‍ന്ന് വിവാഹപ്രായമെത്തിയപ്പോള്‍, അനുയോജ്യനായ വരനെ കണ്ടെത്തിയതും അദ്ദേഹം തന്നെയായിരുന്നു.
ശ്രീക്കുട്ടിക്ക് ഒരു വയസുള്ളപ്പോഴാണ് അമ്മ ഇടിമിന്നലേറ്റ് മരിച്ചത്. പിതാവിന് അവളെ വളര്‍ത്താന്‍ കഴിയാത്ത സ്ഥിതിയില്‍ ബന്ധുക്കളാരും ഏറ്റെടുക്കാന്‍ തയാറാകാത്ത സാഹചര്യത്തിലാണ് ആ പെണ്‍കുട്ടിയെ ബെത്‌ലഹേം ആശ്രമം ഏറ്റെടുത്തത്. കഴിഞ്ഞ വര്‍ഷം പാര്‍വ്വതിയുടെ പിതാവ് മരിക്കുകയും ചെയ്തു.
ഹോട്ടല്‍ മാനേജ്‌മെന്റും ഡയാലിസിസ് ടെക്‌നീഷന്‍ കോഴ്‌സും പാസായ പാര്‍വ്വതി ജോലിക്കു ശ്രമിക്കുന്നതിനിടയിലാണ് അനന്തുവിന്റെ വിവാഹലോചന വരുന്നത്. കട്ടപ്പന സ്വദേശിയായ അനന്തു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്.
വിവാഹത്തിനുള്ള ചെലവുകള്‍ വഹിച്ചതും ആശ്രമമായിരുന്നു. ജാതി-മതഭേദമന്യേ അനേകര്‍ സഹായിച്ചു. 25 വര്‍ഷമായി ബെത്‌ലഹേം ആശ്രമത്തിന്റെ ഡയറക്ടറാണ് ഫാ. റോയി വടക്കേല്‍. എസ്.എച്ച് സന്യാസിനി സമൂഹത്തിലെ സിസ്റ്റേഴ്‌സാണ് അവിടുത്തെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ആശ്രമത്തില്‍ വളര്‍ന്ന 15 പേരുടെ വിവാഹങ്ങള്‍ നടത്തിക്കൊടുത്തിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു വിവാഹം ആദ്യമായിട്ടായിരുന്നു എന്ന് ഫാ. റോയി പറഞ്ഞു. മൂത്തമകളെ വിവാഹം ചെയ്ത് അയക്കുമ്പോള്‍ കുടുംബത്തില്‍ പെട്ടെന്ന് ഉണ്ടാകുന്ന ശൂന്യതയാണ് ഇപ്പോള്‍ എല്ലാവര്‍ക്കും. അതേസമയംതന്നെ നല്ലൊരു ജീവിതം അവള്‍ക്ക് ലഭിച്ചതിന്റെ സംതൃപ്തി എല്ലാ മുഖങ്ങളിലുമുണ്ട്.
മറ്റുള്ളവരുടെ വിശ്വാസത്തെ മാനിക്കുന്ന ക്രൈസ്തവ സ്ഥാപനങ്ങളുടെ വിശാലമായ കാഴ്ചപ്പാടിന്റെയും മതസൗഹാര്‍ദ്ദത്തിന്റെയും കരുതലിന്റെയും മനോഹരമായ ദൃശ്യങ്ങള്‍ക്കുകൂടിയായിരുന്നു ആ വിവാഹ ചടങ്ങ് സാക്ഷ്യംവഹിച്ചത്.

