
കൊച്ചി: വിദേശ സംഭാവന നിയന്ത്രണ നിയമത്തില്‍ (എഫ്‌സിആര്‍എ ) കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് വിവിധ ക്രൈസ്തവ സഭാ ധ്യക്ഷന്മാര്‍ ഉയര്‍ത്തിയ ആശങ്കകള്‍ പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍.
നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങളെയും ക്രൈസ്തവ സഭകളുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെയും തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതാകരുത് പുതിയ നിയന്ത്രണങ്ങളെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
ജാതിമത ഭേദമന്യേ ലക്ഷക്കണക്കിന് ആളുകള്‍ക്ക് ആശ്വാസമേകുന്ന അഗതിമന്ദിരങ്ങള്‍, പാലിയേറ്റീവ് കെയര്‍ സെന്ററുകള്‍, ഭിന്നശേഷി പുനരധിവാസ കേന്ദ്രങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം തടസപ്പെടുന്നത് പാര്‍ശ്വ വല്ക്കരിക്കപ്പെട്ടവരോടുള്ള ദ്രോഹമാണ്.
റിപ്പോര്‍ട്ടിംഗിലെ ചെറിയ കാലതാമസമോ ഓഡിറ്റിംഗിലെ സാങ്കേതിക പിഴവുകളോ മുന്‍നിര്‍ത്തി ലൈസന്‍സ് റദ്ദാക്കുന്നതും ആസ്തികള്‍ കണ്ടുകെട്ടുന്നതും പോലുള്ള നീക്കങ്ങള്‍ സംശയാസ്പദമാണെന്ന് മാര്‍ തട്ടില്‍ പറഞ്ഞു.
തദ്ദേശീയരായ ഉപകാരികളുടെ സഹായത്തിനൊപ്പം വിദേശ ഫണ്ടുകളും ഉപയോഗിച്ചാണ് ഗ്രാമങ്ങളില്‍ പോലും മികച്ച ആരോഗ്യ-വിദ്യാഭ്യാസ സേവനങ്ങള്‍ നല്‍കാന്‍ സഭയ്ക്ക് സാധിക്കുന്നത്. നിയമപരമായ എല്ലാ മാനദണ്ഡങ്ങളും പാലിച്ച് നടത്തുന്ന ഇത്തരം സേവനങ്ങളെ ഇല്ലാതാക്കുന്നത് പാവപ്പെട്ടവരെ മുഖ്യധാരയില്‍നിന്ന് അകറ്റും; മാര്‍ തട്ടില്‍ വ്യക്തമാക്കി.
കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ പൊതുനന്മ മുന്‍നിര്‍ത്തി ഈ വിഷയത്തിലെ ചര്‍ച്ചകളില്‍ ക്രിയാത്മകമായി പങ്കെടുക്കണമെന്ന് മാര്‍ തട്ടില്‍ അഭ്യര്‍ത്ഥിച്ചു.

