
ലിയോ പതിനാലാമൻ പാപ്പയുടെ ഈ വര്‍ഷത്തെ ആദ്യ സന്ദർശനം സംബന്ധിച്ച വത്തിക്കാന്റെ ഔദ്യോഗിക പ്രഖ്യാപനം വന്ന നിമിഷം മുതൽ ആഗോള സഭയുടെ സവിശേഷശ്രദ്ധ ആഫ്രിക്കൻ വൻകരയിലാണ്. പാപ്പ ഈ വര്‍ഷത്തെ ആദ്യത്തെയും നിർണ്ണായകവുമായ ഒരു സന്ദർശനത്തിന് ഒരുങ്ങുമ്പോൾ, അത് കേവലം ഒരു പേപ്പൽ വിസിറ്റ് എന്നതിനപ്പുറം, സഭയുടെ കണ്ണ് എവിടെയാണെന്ന അടയാളപ്പെടുത്തൽ കൂടിയാണ്. അൾജീരിയ, കാമറൂൺ, അംഗോള, ഇക്വറ്റോറിയൽ ഗിനിയ എന്നീ നാല് രാജ്യങ്ങളിലൂടെ കടന്നുപോകുന്ന ഈ യാത്ര, വൈവിധ്യമാർന്ന ഭൂപ്രകൃതികളെയും സംസ്കാരങ്ങളെയും വിശ്വാസങ്ങളെയും ഒന്നിച്ചുചേർക്കും. പീഡനങ്ങളുടെയും ദുരിതങ്ങളുടെയും നടുവിലും ആഫ്രിക്കയുടെ മണ്ണ് നൽകുന്ന ആത്മീയ ഊർജ്ജത്തിന് പാപ്പയുടെ ഈ സന്ദർശനം ആദരവേകും.
തന്റെ മുൻഗാമിയായ ഫ്രാൻസിസ് പാപ്പയുടെ പാത പിന്തുടർന്നുകൊണ്ട്, പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ദരിദ്രരുടെയും ഇടയിലേക്ക് ഇറങ്ങിച്ചെല്ലുക എന്ന ലിയോ പതിനാലാമൻ പാപ്പയുടെ കാഴ്ചപ്പാട് ആദ്യ സന്ദർശനത്തിൽ പ്രകടമാണ്. ആഫ്രിക്കൻ മണ്ണിലെ ഓരോ വിശ്വാസിയും പാപ്പയെ കാത്തിരിക്കുന്നത് വലിയ പ്രത്യാശയോടെയാണ്. പാപ്പ പ്രബോധനങ്ങളിൽ മുന്നോട്ടുവയ്ക്കുന്ന ‘നവോത്ഥാനത്തിന്റെ സുവിശേഷം’ എന്ന ആശയപ്രകാരം, സഭയുടെ അതിരുകൾ ഭൂമിശാസ്ത്രപരമല്ല, മറിച്ച് അത് മനുഷ്യഹൃദയങ്ങളുടെ ആഴങ്ങളിലാണെന്ന സത്യം ഈ യാത്രയിലൂടെ അദ്ദേഹം വീണ്ടും ഉറപ്പിക്കുന്നു. യുദ്ധങ്ങളും പീഡനങ്ങളും ദാരിദ്ര്യവും ഉലയ്ക്കുന്ന ഒരു ജനതയെ മുൻനിർത്തി ‘വിശ്വാസം എങ്ങനെ അതിജീവനത്തിന്റെ കരുത്താകും’ എന്ന് അദ്ദേഹം ലോകത്തെ ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുന്നു.
അൾജീരിയയിലെ സംവാദവും കാമറൂണിലെ ഐക്യവും
സന്ദർശന പട്ടികയിലെ ആദ്യ രാജ്യമായ അൾജീരിയ സവിശേഷമായ ഒരു പശ്ചാത്തലമാണ് പാപ്പയ്ക്ക് നൽകുന്നത്. ക്രൈസ്തവ ജനസംഖ്യ വെറും ഒരു ശതമാനത്തിൽ താഴെ മാത്രമുള്ള, ഇസ്‌ലാം ഔദ്യോഗിക മതമായ ഈ രാജ്യം പാപ്പ സന്ദർശിക്കുന്നത് ലോകത്തിനുതന്നെ വലിയൊരു സന്ദേശമാണ്. സെന്റ് അഗസ്റ്റിന്റെ ജന്മനാടായ ഇവിടത്തെ സന്ദർശനം, സഭയുടെ ദാർശനിക അടിത്തറകളെ ഓർമ്മിപ്പിക്കുന്നതോടൊപ്പം തന്നെ മതാന്തര സംവാദത്തിനുള്ള വലിയൊരു വേദിയായും മാറുന്നു. പാപ്പ പലപ്പോഴും ഊന്നിപ്പറഞ്ഞിട്ടുള്ള ‘അപരനെ അറിയുന്നതാണ് യഥാർത്ഥ ആത്മീയത’ എന്ന നിലപാട് ഇവിടെ പ്രാവർത്തികമാവുകയാണ്. അൾജീരിയയിലെ സന്ദർശനം അയൽരാജ്യങ്ങളായ മൊറോക്കോ, ടുണീഷ്യ തുടങ്ങിയ മഗ്രിബ് മേഖലയിലെ രാജ്യങ്ങളിൽ വലിയ സ്വാധീനം ചെലുത്തുകയും ക്രൈസ്തവ-മുസ്‌ലിം സാഹോദര്യത്തിന് പുതിയ വാതിലുകൾ തുറക്കുകയും ചെയ്യും.
രണ്ടാമത്തെ ലക്ഷ്യസ്ഥാനമായ കാമറൂൺ ആഫ്രിക്കയുടെ ചെറുരൂപം എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. സാംസ്കാരികമായും ഭാഷാപരമായും അങ്ങേയറ്റം വൈവിധ്യമുള്ള ഈ രാജ്യം കഴിഞ്ഞ കുറച്ചു വർഷങ്ങളായി വടക്കൻ മേഖലയിലെ സായുധ സംഘർഷങ്ങളാലും ആഭ്യന്തര കലഹങ്ങളാലും കഷ്ടപ്പെടുകയാണ്. കാമറൂണിലെ സഭയുടെ ശക്തമായ സാന്നിധ്യം സമാധാന ചർച്ചകളിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. ‘സമാധാനം എന്നത് ആയുധങ്ങൾ കൊണ്ടല്ല, നീതി കൊണ്ടാണ് സ്ഥാപിക്കപ്പെടേണ്ടത്’ എന്നു ലോകത്തോട് ഉദ്‌ഘോഷിക്കുന്ന പാപ്പയുടെ സന്ദർശനം കാമറൂണിലെ വിശ്വാസികൾക്ക് മാത്രമല്ല, നൈജീരിയ, ചാഡ് തുടങ്ങിയ അയൽരാജ്യങ്ങളിലെ തീവ്രവാദ ഭീഷണികൾ നേരിടുന്ന ജനതയ്ക്കും ഊർജ്ജം പകരുമെന്ന് തീർച്ച.
അംഗോളയിലെ അതിജീവനവും ഗിനിയയിലെ നീതിയും
ദശാബ്ദങ്ങൾ നീണ്ടുനിന്ന ആഭ്യന്തര യുദ്ധത്തിന്റെ മുറിവുകൾ പേറുന്ന അംഗോള പാപ്പയെ സ്വീകരിക്കുന്നത് തികഞ്ഞ പ്രത്യാശയോടെയാണ്. വലിയ വിഭാഗം ജനങ്ങൾ കത്തോലിക്കരായ ഈ രാജ്യത്ത് സഭയ്ക്ക് വലിയ സാമൂഹിക സ്വാധീനമുണ്ട്. അവിടെ യുദ്ധാനന്തര പുനർനിർമ്മാണത്തിൽ സഭ വഹിക്കുന്ന പങ്ക് നിസ്തുലമാണ്. അഴിമതിക്കും സാമ്പത്തിക അസമത്വത്തിനുമെതിരെ പാപ്പയുടെ ‘സ്നേഹത്തിന്റെ സാമ്പത്തികശാസ്ത്രം’ അംഗോളയിലെ ജനതയ്ക്ക് പുതിയൊരു ദിശാബോധം നൽകും. സമാനമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന കോംഗോ, നമീബിയ എന്നീ രാജ്യങ്ങളിലെ സഭാനേതൃത്വത്തിനും വിശ്വാസികൾക്കും കർമ്മോത്സുകരാകാൻ അംഗോളയിലെ സന്ദർശനം പ്രചോദനമേകും.
യാത്രയിലെ നാലാമത്തെ രാജ്യമായ ഇക്വറ്റോറിയൽ ഗിനിയ, ക്രൈസ്തവ ഭൂരിപക്ഷമുള്ള രാജ്യമാണെങ്കിലും സങ്കീർണ്ണമായ രാഷ്ട്രീയ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്. മനുഷ്യാവകാശങ്ങളും ജനാധിപത്യ മൂല്യങ്ങളും നേരിടുന്ന വെല്ലുവിളികൾ ഇവിടെ സജീവ ചർച്ചയാണ്. ഓരോ വ്യക്തിയുടെയും അന്തസ്സും മൂല്യവും സ്രഷ്ടാവ് മനുഷ്യകുലത്തിന് നൽകിയിട്ടുള്ള ‘ദൈവികമായ കൈയ്യൊപ്പാണെന്ന്’ തന്റെ പ്രബോധനങ്ങളിലൂടെ അടിവരയിടുന്ന പാപ്പയുടെ സന്ദർശനം ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഉത്തരവാദിത്തപ്പെട്ടവർക്ക് നൽകുന്ന ഒരു മുന്നറിയിപ്പുകൂടിയാകും. ഗാബോൺ, കാമറൂൺ തുടങ്ങിയ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഈ ചെറിയ രാഷ്ട്രത്തിലെ മാറ്റങ്ങൾ മധ്യ ആഫ്രിക്കയിലെ രാഷ്ട്രീയ ചിന്താഗതികളെപ്പോലും സ്വാധീനിക്കാൻ പ്രാപ്തിയുള്ളതാണ്. ഇക്വറ്റോറിയല്‍ ഗിനിയയിലെത്തുന്ന മാര്‍പാപ്പ നാഷണല്‍ സര്‍വകലാശാല കാമ്പസില്‍ ക്രമീകരിച്ചിരിക്കുന്ന കൂടിക്കാഴ്ചയില്‍ യുവജനങ്ങളുമായി സംവദിക്കുന്നുണ്ട്. ആ സംവാദം ആഫിക്കൻ യുവത്വത്തിന് പുതിയൊരു ദിശാബോധം നൽകുമെന്ന് തീർച്ച.
ഭൂഖണ്ഡത്തിനാകെയും ലോകത്തിനാകെയും ഒരു സന്ദേശം
ഈ നാലു രാജ്യങ്ങളിലെയും സന്ദർശനം കേവലം പ്രാദേശികമായ ഒന്നല്ല, മറിച്ച് മുഴുവൻ ആഫ്രിക്കൻ വൻകരയ്ക്കും ലോകത്തിന് മുഴുവനും നൽകുന്ന ഒരു മഹാസന്ദേശമാണ്. ആഫ്രിക്കയിലെ സംഘർഷങ്ങളും മാനുഷികമായ പ്രതിസന്ധികളും വത്തിക്കാനും പാപ്പാമാരും എത്രത്തോളം വേദനയോടെയും ഗൗരവത്തോടെയുമാണ് കാണുന്നതെന്ന് ചരിത്രം പലപ്പോഴും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. 2019-ൽ ദക്ഷിണ സുഡാനിലെ ആഭ്യന്തര യുദ്ധം അവസാനിപ്പിക്കാൻ ഫ്രാൻസിസ് പാപ്പ ഭരണാധികാരികളുടെ കാലിൽ വീണ് സമാധാനത്തിനായി അപേക്ഷിച്ച ആ വിസ്മയ നിമിഷം ലോകം ഇന്നും ആദരവോടെയാണ് സ്മരിക്കുന്നത്. ലോകനേതാക്കളുടെ കാലിൽ വീണ് വിതുമ്പുന്ന സ്വരത്തിൽ സമാധാനത്തിനായി അപേക്ഷിച്ച ആ വലിയ എളിമയുടെയും കരുതലിന്റെയും തുടർച്ചയാണ് ലിയോ പതിനാലാമൻ പാപ്പയുടെ ഈ പര്യടനവും. അധികാര രാഷ്ട്രീയത്തേക്കാൾ സഭ വിലമതിക്കുന്നത് മനുഷ്യജീവന്റെ സുരക്ഷയ്ക്കാണെന്ന വലിയ സന്ദേശമാണ് ഇവിടെ ലോകത്തിന് ലഭിക്കുന്നത്.
ഇരുപത്തൊന്നാം നൂറ്റാണ്ട് ആദ്യ പാദം പിന്നിടുമ്പോഴും ആഫ്രിക്കയിലെ പട്ടിണി സൂചികകളും ചൂഷണങ്ങളുടെയും പീഡനങ്ങളുടെയും ഗ്രാഫും കൂടുതൽ അപകടകരമായി മാറുന്നു എന്നത് ആധുനിക ലോകത്തിന് ലജ്ജാകരമായ വസ്തുതയാണ്. കൃഷി നശിക്കുന്നതും കുടിവെള്ള ക്ഷാമവും ആഭ്യന്തര കലഹങ്ങൾ ജീവനുകൾ എടുക്കുന്നതും തീവ്രവാദ ഭീഷണികളും ആഫ്രിക്കൻ രാജ്യങ്ങളിലെ ജനതകളുടെ ദുരിതം വർധിപ്പിച്ചുകൊണ്ടിരിക്കുന്നു. പാപ്പയുടെ സന്ദർശനം ഈ ദുരിതങ്ങളിലേക്കും ലോകത്തിന്റെ ശ്രദ്ധ ക്ഷണിക്കുമെന്ന് തീർച്ച. ആഫ്രിക്കയിലെ വിഭവങ്ങൾ അപഹരിച്ച് അവരെ ദാരിദ്ര്യത്തിൽ തുടരാൻ വിട്ടുകൊടുക്കുന്ന വൻശക്തികൾക്കും പാപ്പയുടെ സന്ദർശനം മുന്നറിയിപ്പായിരിക്കുമെന്ന് കരുതാം. നീതിയില്ലാത്ത സമാധാനം വെറും മരീചികയാണെന്ന് വിശ്വസിക്കുന്ന പാപ്പ, ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഉത്തരവാദിത്തപ്പെട്ടവർക്ക് ഈ യാത്രയിലൂടെ ഒരു ധാർമ്മിക മുന്നറിയിപ്പ് കൂടിയാണ് നൽകുന്നത്.
സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ലോകത്തെ കത്തോലിക്കരിൽ ഏകദേശം 20 ശതമാനത്തോളം പേർ ആഫ്രിക്കയിലാണ്. ഇവിടത്തെ ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ വലിയൊരു ഭാഗം സേവനങ്ങളും നൽകുന്നത് സഭയുടെ കീഴിലുള്ള സ്ഥാപനങ്ങളാണ്. ഈ സേവനങ്ങളുടെ പ്രസക്തിയും മിഷനറിമാരുടെ ത്യാഗവും പാപ്പയുടെ സന്ദർശന വേളയിൽ വീണ്ടും ചർച്ചയാകും. സഭയുടെ ഭാവി യുവത്വമാണെന്നും ആ യുവത്വത്തിന്റെ വലിയൊരുപങ്ക് ആഫ്രിക്കയിലാണെന്നും തിരിച്ചറിയുന്ന പാപ്പ യുവതയുടെ സ്വപ്നങ്ങൾക്ക് ചിറകു നൽകുന്ന ഒരു സഭയെ അവർക്കുമുന്നിൽ അവതരിപ്പിക്കുമെന്ന് തീർച്ച.
ഈ സന്ദർശനം കേവലം ഒരാഴ്ചത്തെ പരിപാടിയിൽ അവസാനിക്കേണ്ട ഒന്നല്ല. മറിച്ച്, ആഫ്രിക്കയുടെ കണ്ണുനീർ തുടയ്ക്കാനും അവരുടെ ജീവിതനിലവാരം ഉയർത്താനുമുള്ള ഒരു വലിയ ദൗത്യത്തിന്റെ തുടക്കമായി വേണം ഇതിനെ കാണാൻ. ലിയോ പതിനാലാമൻ പാപ്പ ആഫ്രിക്കൻ മണ്ണിൽ വിതയ്ക്കുന്ന സ്നേഹത്തിന്റെ വിത്തുകൾ വരും തലമുറയ്ക്ക് വലിയ തണലായി മാറുമെന്ന പ്രത്യാശയിലാണ് ലോകം. ഒരു നവലോക ക്രമത്തിൽ ആഫ്രിക്കയ്ക്ക് അർഹമായ സ്ഥാനം ലഭിക്കണമെന്ന വത്തിക്കാന്റെ നിരന്തരമായ ആവശ്യം ഈ യാത്രയിലൂടെ കൂടുതൽ കരുത്താർജ്ജിക്കും.

