
വത്തിക്കാന്‍ സിറ്റി: ആഗോള പ്രതിസന്ധികള്‍ക്കും യുദ്ധങ്ങള്‍ക്കും മധ്യേ സമാധാനത്തിന്റെ പുതുവഴികള്‍ വെട്ടിത്തുറക്കാന്‍ സ്ത്രീകളും പുരുഷന്മാരും ഒരേ മനസ്സോടെ പ്രവര്‍ത്തിക്കണമെന്ന് മതാന്തരസംവാദങ്ങള്‍ക്കായുള്ള വത്തിക്കാന്‍ ഡികാസ്റ്ററി അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ജേക്കബ് കൂവക്കാട്.
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് റോമിലെ അല്‍ബേനിയന്‍ എംബസി സംഘടിപ്പിച്ച ‘സ്ത്രീകള്‍, നേതൃത്വവും സംഭാഷണവും: അറിവ്, സംസ്‌കാരം, സമൂഹം എന്നിവയ്ക്കിടയിലെ പാലങ്ങള്‍’ എന്ന വിഷയത്തിലുള്ള സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ നോമ്പുകാലം ആത്മപരിശോധനയ്ക്കും ആന്തരിക പരിവര്‍ത്തനത്തിനുമുള്ള ആഹ്വാനമാണെന്നും ഇന്നത്തെ ലോകത്തിന് ഇത്തരം ആത്മീയ ഐക്യദാര്‍ഢ്യം അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നോമ്പാരംഭത്തില്‍ നെറ്റിയില്‍ പൂശുന്ന ചാരം സഹനത്തിലൂടെയും യുദ്ധങ്ങളിലൂടെയും കടന്നുപോകുന്ന ലോകത്തിന്റെ ഭാരത്തെക്കൂടി പ്രതിനിധാനം ചെയ്യുന്നുണ്ടെന്ന് ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പയെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. എന്നാല്‍ ചാരത്തില്‍ തുടരാനല്ല, അതില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കാനും തകര്‍ന്നവ പുനര്‍നിര്‍മ്മിക്കാനുമാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. ഈ പുനര്‍നിര്‍മ്മാണത്തില്‍ ഏറ്റവും പ്രധാനം ജനങ്ങള്‍ക്കിടയില്‍ ‘പാലങ്ങള്‍’ പണിയുക എന്നതാണെന്നും കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടി.
സമാധാനത്തിന്റെ സംസ്‌കാരം ലോകത്ത് ഉണ്ടാകണം. അപരനോട് ക്ഷമിക്കാനും സമൂഹത്തില്‍ അനുരഞ്ജനത്തിന്റെ പാതയൊരുക്കാനും നമുക്ക് സാധിക്കണം. ഇന്നത്തെ കാലത്ത് നിര്‍മ്മിത ബുദ്ധിയേക്കാള്‍ പ്രാധാന്യം നല്‍കേണ്ടത് കൂട്ടായ്മാബോധവും സാമൂഹിക പ്രതിബദ്ധതയുമുള്ള ‘മാനുഷിക ബുദ്ധി’ക്കാണെന്നും അദ്ദേഹം പറഞ്ഞു.
മധ്യപൂര്‍വേഷ്യയില്‍ സമാധാനത്തിനായി നിലകൊള്ളുന്ന അറബ്-ഇസ്രായേലി വനിതകള്‍ ലോകത്തിന് ഏറെ പ്രചോദനമാണ്. എല്ലാ സംസ്‌കാരത്തിലും വിശ്വാസത്തിലും പെട്ടവര്‍ ഒന്നിച്ചുനിന്നാല്‍ മാത്രമേ മുന്‍വിധികളെ മറികടന്ന് നീതിയും സമാധാനവുമുള്ള ഒരു ലോകം കെട്ടിപ്പടുക്കാന്‍ സാധിക്കൂ; കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് കൂവക്കാട് വ്യക്തമാക്കി.

