
തിരുവനന്തപുരം: ക്രൈസ്തവ സമൂഹം ദീര്‍ഘമായി ആവശ്യപ്പെട്ടുകൊണ്ടിരുന്ന ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ( JB Koshy Commission ) സംസ്ഥാന ഗവണ്‍മെന്റ് തത്വത്തില്‍ അംഗീകരിച്ചു എന്നു വാര്‍ത്ത സ്വാഗതാര്‍ഹമാണെങ്കിലും ആശങ്കകള്‍ ഒഴിയുന്നില്ല. റിപ്പോര്‍ട്ട് ഔദ്യോഗികമായി പ്രസിദ്ധീകരിക്കാനുള്ള ഗവണ്‍മെന്റ് തീരുമാനം ക്രൈസ്തവ സഭാ നേതൃത്വത്തിന്റെ ഏറെക്കാലമായുള്ള ആവശ്യമായിരുന്നു.
നിബന്ധനങ്ങള്‍ ലഘൂകരിച്ചത് ആശ്വാസകരം
ലത്തീന്‍ കത്തോലിക്കാ സമുദായ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിലെ നിബന്ധനകള്‍ ലഘൂകരിക്കാനുള്ള തീരുമാനം ആ സമൂഹത്തിന്റെ ദീര്‍ഘകാലമായുള്ള ആവശ്യമായിരുന്നു. സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള പ്രധാന നിബന്ധന ലത്തീന്‍ സമുദായ അംഗങ്ങളെ ഏറെ ദുരിതത്തില്‍ അകപ്പെടുത്തിയിരുന്നു. 1947ന് മുമ്പ് ലത്തീന്‍ കത്തോലിക്ക വിശ്വാസികളായവര്‍ക്കും അവരുടെ പിന്‍തലമുറക്കാര്‍ക്കും മാത്രമേ സമുദായ സര്‍ട്ടിഫിക്കറ്റിന് അര്‍ഹതയുള്ളൂ എന്ന നിബന്ധനയാണ് ഒഴിവാക്കുന്നത്. നേരത്തെ ഇക്കാര്യത്തില്‍ തീരുമാനം എടുത്തിരുന്നത് റവന്യൂ വകുപ്പായിരുന്നു. ഇനി മുതല്‍ ബിഷപ്പുമാര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ കണക്കിലെടുത്ത് വില്ലേജ് ഓഫീസറുടെ പരിശോധനയുടെ അടിസ്ഥാനത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ കഴിയും.
നേരത്തെ അംഗീകരിച്ച ശുപാര്‍ശകള്‍ക്ക് പുറമേ 32 എണ്ണത്തില്‍ കൂടി ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനമെടുത്തു എന്നാണ് ഇതു സംബന്ധിച്ചു പുറത്തുവന്ന വിവരങ്ങള്‍. അതുതന്നെയാണ് ആശങ്കജനിപ്പിക്കുന്നതും. 328 ശുപാര്‍ശകളാണ് കമ്മീഷന്‍ സമര്‍പ്പിച്ചത്. ഇതില്‍ 17 സര്‍ക്കാര്‍ വകുപ്പുകളിലായി 220 ശുപാര്‍ശകള്‍ ഇതിനോടകം സര്‍ക്കാര്‍ നടപ്പാക്കി എന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ മാസം പ്രഖ്യാപിച്ചത്.
അവ്യക്തകള്‍ നിരവധി
220 നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കിയിട്ടും അതിന്റെ ഗുണഭോക്താക്കളായ ക്രൈസ്തവ സമൂഹത്തിനത് മനസിലായിട്ടില്ല. ഇത് സമൂഹത്തിലെ സാധാരണക്കാരുടെ മാത്രം കാര്യമല്ല, സഭാ നേതൃത്വത്തിനു തന്നെ ബോധ്യം വരുന്നില്ല എന്നു പറയുമ്പോള്‍ അതില്‍ അവ്യക്തകള്‍ ഉണ്ടെന്നത് പകല്‍പ്പോലെ വ്യക്തമല്ലേ?
ഇപ്പോള്‍ നടപ്പിലാക്കിയ തീരുമാനങ്ങള്‍ ഉദാഹരണമാക്കിയാല്‍ പൊരുത്തക്കേടുകള്‍ മറനീക്കി പുറത്തുവരും. കമ്മീഷന്റെ ശുപാര്‍ശകളില്‍ നിയമഭേദഗതി വേണ്ടവ ഉള്‍പ്പെടെ പല കാര്യങ്ങളിലും സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ല. പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം ചെയ്ത സീറ്റുകള്‍ ഒഴിഞ്ഞുകിടന്നാല്‍ അവ ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുക, എയ്ഡഡ് മേഖലയിലെ ക്രിസ്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 20 ശതമാനം കമ്മ്യൂണിറ്റി ക്വോട്ട അനുവദിക്കുക, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധിക സീറ്റ് അനുവദിക്കുമ്പോള്‍ അതില്‍ കമ്യൂണിറ്റി, മാനേജ്‌മെന്റ് ക്വോട്ടകള്‍ അനുവദിക്കുക തുടങ്ങിയ നിരവധി ശുപാര്‍ശകള്‍ നടപ്പിലാക്കണമെങ്കില്‍ നിയമഭേദഗതി അനിവാര്യമാണ്.
പെന്‍ഷനിലും വേര്‍തിരിവ്
ക്ഷേമ പെന്‍ഷന്‍ 1600 ആയിരുന്നപ്പോള്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നത് അനാഥാലയങ്ങളിലെ അന്തേവാസികള്‍ക്ക് അതേ തുകതന്നെ നല്‍കണമെന്നായിരുന്നു. എന്നാല്‍ 2000 ആയി വര്‍ധിപ്പിച്ചതിനുശേഷവും അനാഥാലയങ്ങളിലെ ഗ്രാന്റ് 1100-ല്‍നിന്ന് 1375 ആയി ഉയര്‍ത്താനാണ് മന്ത്രിസഭാ തീരുമാനം. സംസ്ഥാനത്തെ ക്ഷേമപെന്‍ഷന്‍ രണ്ടായിരമായി ഉയര്‍ത്തിയതിനുശേഷവും അനാഥാലയങ്ങളിലെ അന്തേവാസികള്‍ക്കത് 1375 മാത്രമാണെങ്കില്‍ ക്രൈസ്തവരെ പരിഗണിച്ചു എന്നുപറയുന്ന വാദത്തില്‍ത്തന്നെ പൊരുത്തക്കേടുകള്‍ ഉണ്ടല്ലോ?
2023 മെയ് മാസത്തില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്നും നടപ്പിലാക്കണമെന്നും ക്രൈ സ്തവ സഭകള്‍ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നതാണ്. എന്നാല്‍, റിപ്പോര്‍ട്ട് പുറത്തുവിടാനോ അതിലെ നിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ചനടത്താനോ ഗവണ്‍മെന്റ് തയാറായില്ല. ഈ റിപ്പോ ര്‍ട്ടിലെ കാര്യങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ ചില പുകമറകള്‍ സൃഷ്ടിക്കാനായിരുന്നു ഗവണ്‍മെന്റ് ശ്രമിച്ചുകൊണ്ടിരുന്നത്.
ഒരു റിപ്പോര്‍ട്ട് നടപ്പിലാക്കുമ്പോള്‍ നിയമഭേദഗതി ആവശ്യമുണ്ടെങ്കില്‍ അതല്ലേ ആദ്യം ചെയ്യേണ്ടിയിരുന്നത്? അത്തരം ചില അവ്യക്തകള്‍ നിലനില്ക്കുന്നതുകൊണ്ടാണ് സംശയങ്ങള്‍ ഉയരുന്നത്. ബന്ധപ്പെട്ടവരെ വിശ്വാസത്തിലെടുക്കാതെയുള്ള തീരുമാനങ്ങള്‍ സ്വഭാവികമായും സംശയം ജനിപ്പിക്കും. സംസ്ഥാനം തിരഞ്ഞെടുപ്പിലേക്ക് പോകുമ്പോള്‍ രാഷ്ട്രീയ ലാഭം ലക്ഷ്യമാക്കിയുള്ള തീരുമാനങ്ങള്‍ പതിവാണ്. അതുകൊണ്ടുതന്നെ റിപ്പോര്‍ട്ടു നടപ്പിലാക്കുന്നത് ആത്മാര്‍ത്ഥമായിട്ടാണെങ്കില്‍ സംസ്ഥാന ഗവണ്‍മെന്റ് ക്രൈസ്തവ സമൂഹത്തിന് ബോധ്യം വരുന്ന വിധത്തിലുള്ള തുറന്ന സമീപനം സ്വീകരിക്കണം.

