
വാഷിംഗ്ടണ്‍ ഡിസി: പീഡനങ്ങള്‍ക്ക് ഇരയാകുന്ന ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികളെ സംരക്ഷിക്കുന്നതിനായി അമേരിക്കയും ഹംഗറിയും കൈകോര്‍ക്കുന്നു. ഫെബ്രുവരി 4 -ന് വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന ചടങ്ങിലാണ് ഇരു രാജ്യങ്ങളും ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. ലോകമെമ്പാടും, പ്രത്യേകിച്ച് മിഡില്‍ ഈസ്റ്റ്, സബ്-സഹാറന്‍ ആഫ്രിക്ക എന്നീ മേഖലകളില്‍ ക്രൂരമായ പീഡനങ്ങള്‍ നേരിടുന്ന ക്രിസ്ത്യാനികള്‍ക്കും മറ്റ് വിശ്വാസികള്‍ക്കും സഹായമെത്തിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.
ലോകത്ത് ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെടുന്ന മതവിഭാഗം ക്രൈസ്തവരാണെന്നും എന്നാല്‍ ക്രൈസ്തവര്‍ക്കെതിരായ അക്രമങ്ങള്‍ പലപ്പോഴും വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോവുകയാണെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഈ പശ്ചാത്തലത്തില്‍ മതപീഡനത്തിന് ഇരയാകുന്നവര്‍ക്ക് സഹായമെത്തിക്കുവാന്‍ യുഎസ് എല്ലാ സഖ്യകക്ഷികളോടും ആഹ്വാനം ചെയ്തുവരികയാണ്. ഈ ആഹ്വാനത്തോട് ക്രിയാത്മകമായി പ്രതികരിച്ച രാജ്യമാണ് ഹംഗറി. പീഡിത ക്രൈസ്തവരെ സംരക്ഷിക്കുന്നതില്‍ ഹംഗറിയുടെ നേതൃത്വം ഇതിലൂടെ ഉറപ്പിച്ചിരിക്കുന്നതായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി.
പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവര്‍ക്കായി പ്രത്യേക സര്‍ക്കാര്‍ വകുപ്പ് തന്നെയുള്ള രാജ്യമാണ് ഹംഗറി. ‘ഹംഗറി ഹെല്‍പ്സ്’ എന്ന പദ്ധതിയിലൂടെ അമ്പതോളം രാജ്യങ്ങളില്‍ അവര്‍ സഹായമെത്തിക്കുന്നുണ്ട്. ഈ മേഖലയില്‍ ഹംഗറിയുടെ നേതൃത്വത്തെ അമേരിക്കന്‍ ഭരണകൂടം അഭിനന്ദിച്ചു.